പാചകവാതക വിതരണം ഉറപ്പാക്കാൻ ധാരണ,തിങ്കളാഴ്ച ഹോട്ടൽ ഉടമകൾ പ്രഖ്യാപിച്ച കടയടപ്പ് സമരം പിൻവലിച്ചു
സംസ്ഥാനത്തെ ഹോട്ടലുകള്‍ തിങ്കളാഴ്ച അടച്ചിടില്ല.
സംസ്ഥാനത്തെ പാചകവാതക പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 23-ന് നടത്താനിരുന്ന ഹോട്ടല്‍ സമരം പിന്‍വലിച്ചു. സിവില്‍ സപ്ലൈസ് കമ്മീഷണറുമായി ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ) നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് തീരുമാനം. ഇതോടെ സംസ്ഥാനത്തെ ഹോട്ടലുകള്‍ തിങ്കളാഴ്ച അടച്ചിടില്ല.
നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ 20 ശതമാനം സിലിണ്ടറുകള്‍ ഉടനടി വിതരണം ചെയ്യാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. കൂടാതെ, ഹോട്ടലുകളെ അവശ്യസേവന വിഭാഗമായി അംഗീകരിക്കുന്ന കാര്യം പരിഗണിക്കാമെന്നും അധികൃതര്‍ അറിയിച്ചു. പൈപ്പ് ലൈന്‍ ഗ്യാസ് സൗകര്യമുള്ള സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ കണക്ഷന്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.
സിലിണ്ടറുകളുടെ വിതരണം സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും സപ്ലൈ ഓഫീസര്‍മാരുടെയും കെ.എച്ച്.ആര്‍.എ പ്രതിനിധികളുടെയും നേതൃത്വത്തില്‍ പ്രത്യേക ഏകോപന സമിതികള്‍ രൂപീകരിക്കും. സാഹചര്യം മെച്ചപ്പെടുന്നതിനനുസരിച്ച് വിതരണം ചെയ്യുന്ന സിലിണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും ചര്‍ച്ചയില്‍ ധാരണയായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാചകവാതക ക്ഷാമം മൂലം ഹോട്ടല്‍ മേഖല വലിയ പ്രതിസന്ധിയാണ് നേരിട്ടിരുന്നത്.