പാറ്റകളെയും വാങ്ചുക്കിനെയും തമസ്കരിച്ച് കോൺഗ്രസ്; സമരവിജയത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റുന്നു
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരള പേജിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനു പിന്നാലെ വന്ന പോസ്റ്റാണിത്
Rahul gandhi
ഐതിഹാസിക ഡൽഹി സമരത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ കോൺഗ്രസ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച ശേഷം കോൺഗ്രസ് നടത്തിയ സമരമാണ് വിജയം കണ്ടതെന്ന തരത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമൂഹമാധ്യമങ്ങളിൽ പ്രചരണം നടത്തുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരള പേജിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനു പിന്നാലെ വന്ന പോസ്റ്റാണിത്. 'ഇങ്ങനെ ഒന്ന് തുനിഞ്ഞിറങ്ങിയാൽ മുട്ടുമടക്കാതെ പിന്നെയെങ്ങനെ..!' എന്നാണ് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം നൽകി കോൺഗ്രസ് അവകാശപ്പെടുന്നത്. എന്നാൽ യഥാർഥത്തിൽ ഈ സമരത്തിന്റെ അവസാന ഘട്ടത്തിൽ മാത്രമാണ് കോൺഗ്രസിന്റെ സാന്നിധ്യം ഉണ്ടായിരുന്നത്. അതും സമരത്തിനു നേതൃത്വം നൽകിയ കോക്രോച്ച് ജനത പാർട്ടിയെ കുറിച്ചോ നിരാഹാര സമരം അനുഷ്ഠിച്ച സോനം വാങ്ചുക്കിനെ കുറിച്ചോ യാതൊന്നും പ്രതിപാദിച്ചിട്ടുമില്ല.
ജൂൺ 20 നാണ് സിജെപി സമരം ഡൽഹിയിൽ ആരംഭിച്ചത്. വാങ്ചുക്ക് നിരാഹാരം ആരംഭിച്ചത് ജൂൺ 28 നാണ്. എന്നാൽ കോൺഗ്രസ് ഡൽഹിയിൽ ഏതെങ്കിലും തരത്തിൽ പ്രതിഷേധിക്കുന്നത് ജൂലൈ 20 ന് ശേഷമാണ്. വസ്തുതകൾ ഇങ്ങനെയാണെന്നിരിക്കെയാണ് വിദ്യാഭ്യാസ മന്ത്രി രാജിവെച്ചതിനു പിന്നാലെ അതിന്റെ ക്രെഡിറ്റ് അടിച്ചമാറ്റാനുള്ള ശ്രമം.