പാർട്ടി വിട്ടുപോയവരെ തിരികെ കൊണ്ടുവരും, പാർട്ടിക്കെതിരെ മത്സരിച്ചവരുടെ കാര്യം വ്യത്യസ്തം: എം എ ബേബി
പാര്‍ട്ടി വിട്ടുപോയവരെ സിപിഎമ്മിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. തിരെഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിക്കെതിരായി മത്സരിക്കാന്‍ പോയവരുടെ കാര്യം വ്യത്യസ്തമാണെന്നും അവര്‍ നിലപാട് പുനഃപരിശോധിച്ച ശേഷം തെറ്റ് തിരുത്തി തിരികെ വരാന്‍ താല്പര്യം പ്രകടിപ്പിച്ചാല്‍ ആ സമയത്ത് പാര്‍ട്ടി അത് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി വിട്ടുപോയവര്‍ തങ്ങള്‍ ചെയ്തത് ശരിയല്ലെന്ന് ബോധ്യപ്പെട്ട് തിരികെ വരികയും സഹകരിക്കുകയും ചെയ്ത അനുഭവങ്ങളുണ്ട്. കെ ആര്‍ ഗൗരിയമ്മ അവസാനക്കാലത്ത് പാര്‍ട്ടിയോട് സഹകരിച്ചതും എം വി രഘവന്‍ പാര്‍ട്ടി വിട്ടുപോയ സെഷം വീണ്ടും തിരികെവന്ന് സഹകരിച്ചതും ഇതിന് ഉദാഹരണങ്ങളാണ്. റിപ്പോര്‍ട്ടര്‍ ടിവിയില്‍ നടന്ന റെയ്ഡ് ശരിയല്ലെന്നും മെസ്സി വിവാദത്തിലാണ് കേസെങ്കില്‍ അത് വേറെ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമസ്ഥാപനത്തിലെ ഉടമ തെറ്റ് ചെയ്‌തെങ്കില്‍ അതിനെ നേരിടണം. അതിന്റെ മറവില്‍ ഒരു മാധ്യമ സ്ഥാപനത്തെ ആക്രമിക്കുന്നത് ശരിയല്ല. അതിനെ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നേരിടണം. ഏതെങ്കിലും പഴുത് ഉപയോഗിച്ച് മാധ്യമ സ്ഥാപനത്തെ ആക്രമിക്കാന്‍ പാടില്ലെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.
