കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി
മുംബൈയില്‍ സെപ്റ്റംബര്‍ 3ന് ചേര്‍ന്ന ബിസിസിഐ അവലോകന യോഗത്തില്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ രോഹിത് ശര്‍മയെ നിലനിര്‍ത്തുന്നതിനെ ശക്തമായി പിന്തുണച്ച് സെക്രട്ടറി ദേവജിത് സൈകിയ. 2027ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ രോഹിത്തിന്റെ സാന്നിധ്യം നിര്‍ണായകമാകുമെന്ന് സൈകിയ യോഗത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തില്‍ രോഹിത് നേടിയ സെഞ്ചുറി പ്രകടനം എടുത്തുകാട്ടിയ സൈകിയ രോഹിത്തിന്റെ ഫോമില്‍ സംശയം പ്രകടിപ്പിക്കുന്നതില്‍ അര്‍ഥമില്ലെന്നും ലോകകപ്പ് പോലെയൊരു വേദിയില്‍ രോഹിത്തിന്റെ അനുഭവസമ്പത്ത് പ്രയോജനപ്പെടുമെന്നും വ്യക്തമാക്കി.
നേരത്തെ ഇംഗ്ലണ്ട് പര്യടനത്തിനിടെ രോഹിത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് ദേവജിത് സൈകിയ വ്യക്തമാക്കിയിരുന്നു. ഏകദിന ക്രിക്കറ്റില്‍ നിന്ന് എപ്പോള്‍ വിരമിക്കണമെന്ന തീരുമാനം പൂര്‍ണമായും രോഹിത്തിന്റേതായിരിക്കുമെന്നും സൈകിയ പറഞ്ഞിരുന്നു. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്‌മെന്റും തീരുമാനിച്ചതില്‍ നിന്ന് വിഭിന്നമായിരുന്നു സൈകിയയുടെ ഇടപെടലെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.എന്നാല്‍ സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ വിലയിരുത്തിയ നിര്‍ണായക ബിസിസിഐ യോഗത്തിലും സൈകിയ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു.
സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ അജിത് അഗാര്‍ക്കറിനും പരിശീലകന്‍ ഗൗതം ഗംഭീറിനും രോഹിത്തിന് പകരം യശ്വസി ജയ്‌സ്വാളെ ഓപ്പണിങ്ങില്‍ കൊണ്ടുവരുവാന്‍ താല്പര്യമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ രോഹിത്തിന്റെ അനുഭവസമ്പത്ത് ഗുണം ചെയ്യുമെന്ന നിലപാടിനെ ഏകദിന ടീം നായകനായ ശുഭ്മാന്‍ ഗില്ലും പിന്തുണച്ചു. ഇതോടെ 2027ലെ ലോകകപ്പ് ടീമിലെ സ്ഥാനം രോഹിത് ഉറപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ ദീര്‍ഘകാലമായുള്ള ഒരു ചര്‍ച്ചയ്ക്കാണ് ഇതോടെ താല്‍കാലിക വിരാമമായിരിക്കുന്നത്.
