ആ പരുക്ക് ബെൽജിയത്തിന്റെ തോൽവിയിൽ ഒരു കാരണം; കരഞ്ഞ് മടങ്ങി ക്വാർട്ടോയി
കണ്ണീരണിഞ്ഞു കൊണ്ടാണ് ക്വാർട്ടോയി കളംവിട്ടത്. ആദ്യ പകുതിയിൽ ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതിനു പ്രധാന കാരണം ക്വാർട്ടോയി ആണ്
Thibaut Courtois
തിബോ ക്വാർട്ടോയി, ആർത്തലച്ചു വരുന്ന സ്‌പെയിൻ മുന്നേറ്റത്തെ 71 മിനിറ്റ് വരെ പ്രതിരോധിച്ച ബെൽജിയം ഗോൾകീപ്പർ. ക്വാർട്ടറിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്‌പെയിൻ ജയിച്ചതെങ്കിലും ക്വാർട്ടോയി ഇല്ലായിരുന്നെങ്കിൽ ഗോൾ കണക്കുകൾ ബെൽജിയത്തെ നാണംകെടുത്തിയേനെ. ഒരുപക്ഷേ 71 മിനിറ്റിനു ശേഷവും ക്വാർട്ടോയി ഗ്രൗണ്ടിൽ തുടർന്നിരുന്നെങ്കിൽ അയാളുടെ ഒറ്റയാൾ കരുത്തിൽ ബെൽജിയം സെമിയിലേക്ക് എത്തുമായിരുന്നു !
രണ്ടാം പകുതിയിൽ പരുക്കിനെ തുടർന്നാണ് ക്വാർട്ടോയിയെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യാൻ ബെൽജിയം നിർബന്ധിതരായത്. ഒരു ലോങ് കിക്ക് എടുക്കുന്നതിനിടെ തുടയിൽ പരുക്കേൽക്കുകയായിരുന്നു താരത്തിന്. മത്സരം 60 മിനിറ്റ് പിന്നിട്ട ശേഷമാണ് ക്വാർട്ടോയിക്ക് തുടയിൽ ശക്തമായ വേദന അനുഭവപ്പെടുന്നത്. തുടർന്ന് രണ്ടാം പകുതിയിലെ ഹൈഡ്രേഷൻ ബ്രേക്കിനിടെ ഫിസിയോ സംഘം പ്രാഥമിക ചികിത്സ ഉറപ്പാക്കി. എത്ര വേദനയുണ്ടെങ്കിലും കളി തുടരാനായിരുന്നു ക്വാർട്ടോയിയുടെ തീരുമാനം. ഹൈഡ്രേഷൻ ബ്രേക്കിനു ശേഷവും ക്വാർട്ടോയി ബെൽജിയത്തിന്റെ വല കാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു. എന്നാൽ നാല് മിനിറ്റ് മാത്രമേ താരത്തിനു തുടരാൻ സാധിച്ചുള്ളൂ. നടക്കാൻ പോലും ബുദ്ധിമുട്ട് ആയതോടെ 71-ാം മിനിറ്റിൽ ക്വാർട്ടോയി കളംവിട്ടു.
കണ്ണീരണിഞ്ഞു കൊണ്ടാണ് ക്വാർട്ടോയി കളംവിട്ടത്. ആദ്യ പകുതിയിൽ ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതിനു പ്രധാന കാരണം ക്വാർട്ടോയി ആണ്. ഗോൾ ആകാൻ സാധ്യതയുള്ള അരഡസനോളം അപകടകരമായ ഷോട്ടുകളെയാണ് ക്വാർട്ടോയി തട്ടിയകറ്റിയത്. സ്‌പെയിൻ രണ്ടാം ഗോൾ നേടുന്നത് ആകട്ടെ ക്വാർട്ടോയി കളംവിട്ട ശേഷവും. ക്വാർട്ടോയി ഗ്രൗണ്ടിൽ തുടർന്നിരുന്നെങ്കിൽ ഒരുപക്ഷേ സ്‌പെയിന് വേണ്ടി മെറിനോ നേടിയ രണ്ടാം ഗോൾ സേവ് ചെയ്യപ്പെടുമായിരുന്നു. പരുക്കേറ്റ് കളംവിടുമ്പോൾ ക്വാർട്ടോയി നിരാശനായിരുന്നു. ടീം പരിശീലകനും സഹതാരങ്ങളും ക്വാർട്ടോയിയെ ആശ്വസിപ്പിക്കേണ്ടിവന്നു. ബെഞ്ചിൽ ഇരുന്ന് ബാക്കി സമയം കളി കാണുമ്പോഴും ക്വാർട്ടോയി തന്റെ പരുക്കിനെ പഴിച്ചു. മത്സരശേഷം ക്വാർട്ടോയി ശബ്ദമിടറി കൊണ്ട് പറഞ്ഞത് ഇങ്ങനെയാണ്, ' പരുക്കേറ്റ ശേഷവും ഞാൻ ചില സേവുകൾ നടത്തി. എത്ര വേദനയുണ്ടെങ്കിലും ടീമിന് വേണ്ടി കളി തുടരാനാണ് ആഗ്രഹിച്ചത്. വീണ്ടും ഒരു ലോങ് കിക്ക് എടുത്തപ്പോൾ വേദന കൂടി. പേശിയിലെ പരുക്കാണ്, അതീവ ശ്രദ്ധ വേണം. അതുകൊണ്ട് മാത്രമാണ് കയറിയത്. ക്വാർട്ടറിൽ ടീം പരാജയപ്പെടുമ്പോൾ അത് വലിയ വേദനയാണ്,'